Saturday, September 24, 2011

ആറ് ഫോണിന് നൂറ് ചാര്‍ജര്‍








ആറ് ഫോണിന് നൂറ് ചാര്‍ജര്‍










യാത്രയിലാകാം അല്ലെങ്കില്‍ മറ്റേതെങ്കിലും അവസരത്തില്‍. മൊബൈലിന്റെ ചാര്‍ജ് തീര്‍ന്നുപോയിട്ടുള്ള അനുഭവം മിക്കവര്‍ക്കും പുതുമയുള്ളതാകില്ല. ഇത്തരം അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ ചാര്‍ജര്‍ കൈയിലില്ലെങ്കില്‍ കാര്യം പരുങ്ങലിലാകും. കാരണം കൂടെയുള്ളവരുടെ കൈയിലെ ചാര്‍ജറുകള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും അവ മറ്റു കമ്പനികളുടെ മൊബൈലുകളില്‍ ഉപയോഗികിക്കാനുള്ളവയാകും. നമ്മുടെ മൊബൈലിന് പറ്റില്ല. എല്ലാ മൊബൈല്‍ ചാര്‍ജുകളും ഒരേ രീതിയിലുള്ളതായിരുന്നുവെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാന്‍ പോകുകയാണ്. എന്നുവെച്ചാല്‍ ഒരു യൂണിവേഴ്‌സല്‍ ചാര്‍ജര്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ഏത് കമ്പനി ഡിവിഡി ഇറക്കിയാലും ഏത് ഡിവിഡി പ്ലെയറിലും അത് ഉപയോഗിക്കാന്‍ കഴിയും എന്ന് പറയുമ്പോലെ, ഏത് കമ്പനി മൊബൈല്‍ ഫോണ്‍ ഇറക്കിയാലും അവയിലെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ചാര്‍ജര്‍ -അതാണ് യൂണിവേഴ്‌സല്‍ ചാര്‍ജര്‍ അഥവാ പൊതുചാര്‍ജര്‍.

യൂറോപ്പിലാണ് പൊതുചാര്‍ജര്‍ എന്ന സങ്കല്‍പം ആദ്യം പ്രാവര്‍ത്തികമാവുന്നത്. പതിനാലോളം പ്രമുഖ മൊബൈല്‍ കമ്പനികളാണ് ഈ സംരഭത്തില്‍ പങ്കാളികളാവുന്നത്. യൂറോപ്യന്‍ കമ്മീഷനാണ് ഈ നീക്കത്തിന് പിന്നില്‍. ഈ വര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാവുമെന്ന് കമ്മീഷന്‍ പറയുന്നു.

യു.എസ്.ബി ഡാറ്റാ കേബിളുകള്‍ ഉപയോഗിക്കുന്ന (Data Enabled Phone) ഫോണുകളിലാണ് ആദ്യം ഈ ശ്രമം നടക്കുന്നത്. ഫോണിനെ കമ്പ്യൂട്ടറുമായും ചാര്‍ജറുമായും ബന്ധിപ്പിക്കുന്ന യു.എസ്.ബി കേബിളിന്റെ രൂപം ഓരേ രീതിയിലാക്കുകാണ് ചെയ്യുക. ഇപ്പോള്‍ തന്നെ ഇത്തരം കേബിളുകളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഭാഗം ഒരേ രീതിയിലാണെങ്കിലും ഫോണുമായി ബന്ധിപ്പിക്കുന്ന ഭാഗം പല കമ്പനികള്‍ക്കും പലതാണ്.

ഇനി മുതല്‍ ഇറങ്ങുന്ന ഫോണ്‍ കേബിളുകളുടെ ഫോണുകളുമായി ബന്ധിപ്പിക്കുന്ന ഭാഗവും ഓരേ വലിപ്പമുള്ളതായിരിക്കും. അതിനാല്‍ ഒരേ യു.എസ്.ബി ചാര്‍ജര്‍ കേബിള്‍ എല്ലാത്തരം മൊബൈലുകളിലും ഉപയോഗിക്കാം. എന്നാല്‍ ആധുനിക രീതിയിലുള്ള മൊബൈലുകളില്‍ മാത്രമേ ഈ സൗകര്യം സാധ്യമാകൂ. പഴയ രീതിയിലുള്ള പിന്‍ ടൈപ്പ് ചാര്‍ജറുകളുള്ള ഫോണുകളില്‍ ഈ സൗകര്യം നടക്കില്ല.

ആപ്പിള്‍, എല്‍ജി, സാംസങ്, നോക്കിയ, സോണി എറിക്‌സണ്‍ തുടങ്ങി പ്രാധാനപ്പെട്ട കമ്പനികളെല്ലാം പുതിയ സംരഭത്തില്‍ കൈകോര്‍ക്കുന്നുണ്ട്. ആപ്പിളിന്റെ അടുത്ത ഐഫോണ്‍ ഇത്തരത്തിലുള്ളതായിരിക്കും എന്ന് സൂചനയുണ്ട്.

കമ്പ്യൂട്ടറുകളുടെ ജോലികള്‍ മൊബൈലുകള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് പലരും ജോലി സ്ഥലങ്ങളിലും വീടുകളിലും മറ്റിടങ്ങളിലുമായി വെവ്വേറെ ചാര്‍ജറുകളാണ് കൊണ്ടുനടക്കുന്നത്. അതിനാല്‍ ആധുനിക ലോകത്തിന് ഭീഷണിയായി മാറുന്ന ഈമാലിന്യ ഭീഷണി ഏറുന്നു. ഇത് ഒരു പരിധിവരെ കുറക്കാനും പുതിയ ശ്രമത്തിനാവും. വൈകാതെ ലോകം മുഴുവന്‍ ഈ രീതി പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.


-ഷെരീഫ് വെണ്ണക്കോട്‌

No comments:

Post a Comment